തിരുവനന്തപുരം: കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. ചെറുപ്രായം മുതൽ കുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വളരാനും കേരള ബാങ്കിന് ഉദ്ദേശമുണ്ട്.
▪️വിദ്യാനിധി പദ്ധതി ആർക്ക് വേണ്ടി?
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായാണ് വിദ്യാനിധി സമ്പാദ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ‛വിദ്യാനിധി' പദ്ധതിയിൽ അംഗങ്ങളാകാം. 12 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ കേരള ബാങ്കിൽ സേവിങ്സ് ബാങ്ക് തുറക്കാനാവും.
▪️നേട്ടങ്ങളെന്തൊക്കെ?
പദ്ധതി പ്രകാരം കേരള ബാങ്കിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ബാങ്ക് മുന്നോട്ട് വെയ്ക്കുന്നത്. സൗജന്യ എസ്എംഎസ്, സൗജന്യ ഡിഡി ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകളും ഈ അക്കൗണ്ട് വഴി ലഭിക്കും.
രക്ഷകർത്താവിന് സ്പെഷൽ പ്രിവിലേജ് അക്കൗണ്ട്
പദ്ധതിയിൽ അംഗമാകുന്ന കുട്ടികളുടെ രക്ഷകർത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് കേരള ബാങ്കിൽ തുറക്കാനാവും. ഇതിൽ വിദ്യാനിധി പദ്ധതിയിൽ അംഗമായ കുട്ടിയുടെ മാതാവിനാണ് പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിൽ മുൻഗണനയുള്ളത്. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.