താനാളൂർ: നാല് വയസുകാരനെ തെരുവ് നായക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. വട്ടത്താണി സ്വദേശി റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. താനാളൂരില്‍ ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ശരീരത്തില്‍ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. വീടിന് സമീപത്തുള്ള ബൈപാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.
അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.