താനൂര്‍: താനൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അപാകത കണ്ടെത്തിയ സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് കലക്ടറോട് ശിപാർശ ചെയ്യാനും തീരുമാനം.
താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല