താനൂർ: താനൂരിലെ ഐസ്‌ക്രീം നിര്‍മ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് ആപൂട്ടിച്ചു. ആരോഗ്യവകുപ്പും താനൂര്‍ നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് വ്യാജ ഐസ്‌ക്രീം നിര്‍മ്മാണ കേന്ദ്രം പൂട്ടിച്ചത്. താനൂര്‍ നഗരസഭ തെയ്യാല റെയില്‍വേ ഗേറ്റ് ഡിവിഷനിലാണ് വ്യാജ ഐസ്‌ക്രീം കേന്ദ്രം കണ്ടെത്തിയത്.
ഇതര സംസ്ഥാനക്കാര്‍ താമിക്കുന്ന ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ ഐസ്‌ക്രീം നിര്‍മ്മാണം. ഫോണില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി ഹാഷിമിന്റെ നിര്‍ദ്ദേശപ്രകാരം സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗവും താനൂര്‍ മുന്‍സിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഒന്നും ഇല്ലാതെയായിരുന്നു ഐസ്‌ക്രീം നിര്‍മ്മാണം. വില്‍പ്പനക്കായി തയ്യാറാക്കിയിരുന്ന ഐസ് ക്രീം പിടിച്ചെടുത്ത് നശിപ്പിച്ചു. സി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എസ് അരുണ്‍, താനൂര്‍ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി. ഹംസ, പി.വി. മനോജ്, കെ. വിജയകുമാര്‍, ഡ്രൈവര്‍ റാസിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പി.പി ഹാഷിം അറിയിച്ചു. അറിയിച്ചു.