മലപ്പുറം: കൊണ്ടോട്ടി സബ് ആർ.ടി ഓഫിസിൽ വ്യാഴാഴ്ച മലപ്പുറം വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.ആർ.ടി. ഓഫിസിലെ സേവനങ്ങൾക്ക് ഏജൻറ് മുഖാന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം വിഹിതം ഏജൻറിനായി നൽകുന്നുവെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഓഫിസ് ക്ലാർക്കിന്റെ മേശയുടെ അടിയിൽനിന്ന് കണക്കിൽപ്പെടാത്ത 1750 രൂപ കണ്ടെത്തി. മൂവായിരത്തിലധികം അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാനുള്ളതായും ഓഫിസിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം മൂവ്മെൻറ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ എ.എം.വി.ഐ ഓഫിസിൽനിന്ന് വിട്ട് നിന്നതായും ചില വാഹനങ്ങളിൽ നികുതി അടയ്ക്കാത്തതിനാൽ രേഖകൾ അനധികൃതമായി പിടിച്ചുവെച്ചതായും ഓഫിസിലെ ജീവനക്കാർ ഓൺലൈൻ മുഖാന്തരം കൈക്കൂലി പണമിടപാട് നടത്തുന്നതായും കണ്ടെത്തി. ക്രമക്കേടുകളെക്കുറിച്ച വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു
വിജിലൻസ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥനായ കൂട്ടിലങ്ങാടി കൃഷിഭവനിലെ കൃഷി ഓഫിസർ ഉണ്ണികൃഷ്ണൻ, വിജിലൻസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ടി.ടി. ഹനീഫ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രജിത്, സന്തോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.