● മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും പ്രകോപനപരമായ സമ്മേളനവും. ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗിൽ പ്രവേശിച്ചിരിക്കുകയാണ്"; മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
● പൊന്നാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ വെളിയംകോട്, ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ആസിഫ്, ജാഷിർ, സഫ്വാൻ, എന്നിവരെ വെളിയംകോട് അൽ-ഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി ആസിഫിനെ അമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തെങ്കിലും ആസിഫ് മരണത്തിന് കീഴടങ്ങി.
● പള്ളിക്കൽ, പുളിക്കൽ വില്ലേജുകൾ വിസ്തീർണം, ജനസംഖ്യ, ഭൂ പ്രകൃതി എന്നിവ പരിഗണിച്ചു വിഭജിക്കുന്ന കാര്യം ചർച്ച ചെയ്യാൻ കൊണ്ടോട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ ജന പ്രധിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം താലൂക്ക് ഓഫീസിൽ ചേർന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് സഭയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. വില്ലേജുകളുടെ വിശദ വിവരം തയ്യാറാക്കി സർക്കാരിലേക്ക് റിപ്പോർട്ട് അയക്കാൻ തീരുമാനിച്ചു. നേരത്തെ കരിപ്പൂർ വില്ലേജിന് അനുകൂല ഉത്തരവുകൾ വന്നിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.
● എടവണ്ണയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകം കയറ്റിയ വാഹനം സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി. അനധികൃതമായി പാചകവാതകം നിറച്ചുനൽകുന്ന കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന പരാതികളെത്തുടർന്നാണിത്. ചെരുമണ്ണിൽ നിർമാണത്തിലുള്ള വീട്ടിൽനിന്ന് വാണിജ്യാവശ്യങ്ങൾക്കുള്ള ആറു സിലിൻഡറുകൾ വാഹനത്തിൽ കയറ്റുന്നതായാണ് ശ്രദ്ധയിൽപ്പട്ടത്. വാതകം മറ്റു കുറ്റികളിലേക്ക് നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികളൊന്നും കണ്ടെത്താനായില്ല.
● കൊണ്ടോട്ടിയിൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷമായിട്ടും ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രം ഇനിയും തുറന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് കേന്ദ്രം അടഞ്ഞുകിടക്കാൻ കാരണം. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുവാനുമെല്ലാം ലക്ഷ്യംവെച്ചാണ് വനിതാ വിശ്രമകേന്ദ്രം നിർമിച്ചത്. ബസ് സ്റ്റാൻഡിന് മധ്യത്തിലെ കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പണിതത്. നഗരസഭ 17 ലക്ഷം രൂപ ചെലവിട്ട് 2018-ലാണ് പദ്ധതി തുടങ്ങിയത്. കൊണ്ടോട്ടിയിൽ ഉദ്ഘാടനം കെങ്കേമമായി നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് തിരിച്ചടിയായി. പുറംചുമരുകൾ വർണാഭമാക്കിയെങ്കിലും അകത്ത് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കേന്ദ്രം തുറന്നുകൊടുക്കാനായില്ല. കോവിഡിന്റെ സാഹചര്യത്തിൽ ബസ് സ്റ്റാൻഡ് നിർജീവമായതും പദ്ധതി വിസ്മൃതിയിലാകാൻ കാരണമായി. കോവിഡ് പ്രതിസന്ധിക്കുശേഷം നഗരത്തിലെത്തുന്ന വനിതകളുടെ എണ്ണം കൂടിയെങ്കിലും വിശ്രമകേന്ദ്രം തുറക്കുന്നതിന് നഗരസഭ താത്പര്യം കാണിക്കുന്നില്ല.
● കാളികാവിൽ പൊളിച്ചുമാറ്റേണ്ടുന്ന കെട്ടിടം പുതുക്കിപ്പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കാളികാവിലെ വിശ്രമമന്ദിരമാണ് നവീകരിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ തുക ഉൾപ്പെടുത്തിയിരുന്നു. അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുംമുമ്പാണ് 16 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. വിശ്രമ മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്. മേൽക്കൂരയിലുള്ള മരം മാറ്റി ഇരുമ്പ് ഉപയോഗിച്ച് പുതുക്കിപ്പണിയലാണ് പ്രധാന പ്രവൃത്തി. ചുറ്റുമതിൽ, ശൗചാലയം ടൈൽ പാകൽ എന്നിവയും നടത്തുന്നുണ്ട്.
● എടപ്പാളിൽ പത്രത്തിന്റെ പണം പിരിച്ച് വീട്ടിലേക്കു വരാനായി സ്‌കൂട്ടറിനടുത്തെത്തിയ പത്രവിതരണക്കാരനെ നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ അതിർത്തിയായ കുമരനെല്ലൂരിലെ വിവിധ പത്രങ്ങളുടെ ഏജന്റായ മേലേപ്പുറത്ത് വാസുദേവൻ (70) ആണ് പരിക്കേറ്റ് ആശുപത്രിയിലായത്.
● എടപ്പാളിൽ പണം പിരിച്ച് സ്‌കൂട്ടറിൽ കയറിയപ്പോഴാണ് അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. എടപ്പാളിൽനിന്ന് കുമരനെല്ലൂരിലേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.
● എടപ്പറ്റയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം എങ്ങുമെത്തിയില്ല. ഏപ്പിക്കാട് പ്രവർത്തിക്കുന്ന എടപ്പറ്റ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമാണമാണ് നിലച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ ചെലവിലാണ് എടപ്പറ്റ വില്ലേജ് ഓഫീസിന് ഹൈടെക്ക് കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ടത്. എടപ്പറ്റയിൽ ഫെബ്രുവരി മൂന്നാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കെട്ടിട നിർമാണത്തിന് തറക്കല്ലിടുകയും ചെയ്തു. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയത് നിർമിക്കേണ്ടത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന പണി പോലും പൂർത്തിയായിട്ടില്ല. നിലവിൽ ഉയർന്ന പ്രദേശത്താണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇത് ജനങ്ങൾക്ക് ഓഫീസിലെത്തുന്നതിന് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.
● ഊർങ്ങാട്ടിരിയിൽ ചോലാർമല, കുരീരി കൂട്ടപ്പറമ്പ് മേഖലകളിൽനിന്ന് കാട്ടാന പിൻവാങ്ങിയില്ല. ഒരാഴ്ചയിലേറെയായി ഈ മേഖലയിൽ കാട്ടാന നിരന്തരം കൃഷിനാശം വരുത്തുകയാണ്. നെല്ലിയാഴി, കൂട്ടപ്പറമ്പ് മേഖലയിൽ കഴിഞ്ഞ ദിവസവും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പുലർച്ചെ കൂട്ടപ്പറമ്പ് കോളനിയിൽ വീടുകൾക്ക് സമീപത്തെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. നൂറോളം വാഴകളും തെങ്ങുകളും നശിപ്പിച്ചു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഊർങ്ങാട്ടിരിയിലെ ഈ കാട്ടാന മമ്പാട് പുള്ളിപ്പാടം മങ്ങാട് മലവാരത്തിലെത്തിയതായാണ് സൂചന. പുള്ളിപ്പാടം, ഓടായിക്കൽ, കരിക്കാട്ടുമണ്ണ മേഖലകളിലും കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായി. റബ്ബർ ടാപ്പിങ് തൊഴിലാളികളും മറ്റും ഭീതിയിലാണ്. ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കും ഉറക്കമില്ലാത്ത രാപ്പകലുകളാണിപ്പോൾ. വനാതിർത്തികളിൽ സൗരോർജവേലിയിട്ട് കാട്ടാനകൾക്ക് തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
● എടവണ്ണയിൽ ആദിവാസി കോളനികളിൽ ആനശല്യം തടയാൻ അടിയന്തര നടപടികൾ വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി. ആദിവാസി ഡെവലപ്‌മെന്റ് ഫെഡറേഷൻ (എ.ഡി.എഫ്.) ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ നോർത്ത് വനം ഡിവിഷൻ ഓഫീസർക്കും എടവണ്ണ പഞ്ചായത്തധികൃതർക്കും പരാതി നൽകിയത്. മൂന്നിയൂരിൽ കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ കടലിൽനിന്ന് വേലിയേറ്റസമയത്ത് പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതായി കർഷകർ. മൂന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടിരിക്കുന്നതിനാലാണ് ഉപ്പുവെള്ളമെത്തുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതോടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളെയും കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. അങ്ങാടിപ്പുറത്ത് തന്റെ ചുമതലയിലുള്ള അഞ്ച് വാർഡുകളിൽ നിന്നും നികുതി നൂറുശതമാനം പിരിച്ചെടുത്ത ക്ലർക്കിന് സമ്മാനം നൽകി പഞ്ചായത്ത്. ക്ലർക്ക് പി. ശ്യാമളയാണ് 2020-21 വർഷത്തിൽ നൂറുശതമാനം നികുതി പിരിച്ചെടുത്തത്. ഇതിനുള്ള സ്‌നേഹോപഹാരമായാണ് ക്ലർക്കിന്റെ അടിസ്ഥാന ശമ്പളത്തുക പഞ്ചായത്ത് ഉപഡയറക്ടറുടെ അനുമതിയോടെ നൽകിയത്. 44,500 രൂപയാണ് റിവാർഡ് നൽകിയത്. 2019-20 വർഷത്തിലും ശ്യാമള ഈ നേട്ടം കൈവരിച്ചിരുന്നെങ്കിലും റിവാർഡ് ലഭിച്ചിരുന്നില്ല.
● വേങ്ങരയിൽ യു.ഡി.എഫ്. ഭരിക്കുന്ന പറപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ താത്കാലിക നിയമനത്തിനെതിരേ കോൺഗ്രസുകാരിയായ സ്ഥിരംസമിതി അധ്യക്ഷയുടെ വിയോജനക്കുറിപ്പ്. പറപ്പൂരിലെ ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒഴിവുള്ള ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനായി കഴിഞ്ഞദിവസം നടത്തിയ അഭിമുഖത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഭിമുഖം കഴിഞ്ഞയുടനെ വിയോജനക്കുറിപ്പ് എഴുതിനൽകിയത്.
● വള്ളിക്കുന്നിൽ സാമൂഹിക വനവത്കരണ വിജ്ഞാനവ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ മാലിന്യം നീക്കംചെയ്തു.