തിരൂര്‍: തിരൂരില്‍ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച മൂന്ന് വയസുകാരന് മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
Cctv ദൃശ്യങ്ങൾ
കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹതയേറി. ഒരാഴ്ച മുമ്ബാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.
ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഷെയ്ഖ് റഫീഖാണ് യുവതിയുടെ ആദ്യ ഭര്‍ത്താവ്.