തിരൂര്‍: രണ്ടുകിലോയിലേറെ കഞ്ചാവുമായി വയോധികന്‍ പിടിയില്‍. ചെറിയമുണ്ടം വില്ലേജില്‍ വാണിയന്നൂര്‍ കുന്നത്ത് പറമ്ബില്‍ വീട്ടില്‍ അയമുവിനെയാണ് (69) 2.100 കിലോ കഞ്ചാവുമായി തിരൂര്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജിജു ജോസിന്‍റെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്.

മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിങ്ങാവൂര്‍ ഭാഗങ്ങളില്‍ മുന്‍കാലങ്ങളില്‍ മയക്കുമരുന്ന് കേസുകളില്‍പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ചത്തോളമായി ഇരിങ്ങാവൂര്‍, മീശപ്പടി ഭാഗത്ത് രാത്രികാല പട്രോളിങ് നടത്തിയിരുന്നു.

ഇതിനിടെയാണ് ഇരിങ്ങാവൂര്‍ എം.കെ.എച്ച്‌ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയോളമായി ഓഫിസിലെ ജീവനക്കാരെ രണ്ട് സംഘമായി ഇരിങ്ങാവൂര്‍ ഭാഗങ്ങളില്‍ നിയോഗിച്ച്‌ കുറ്റകൃത്യം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് ആവശ്യക്കാരെന്ന നിലയില്‍ വിളിച്ചുവരുത്തി കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത കഞ്ചാവിന് പ്രാദേശിക വിപണിയില്‍ ഒരു ലക്ഷം രൂപയോളം വില വരും. കഞ്ചാവിന്‍റെ ഉറവിടെത്തെക്കുറിച്ചും കഞ്ചാവ് എത്തിച്ച്‌ കൊടുത്തവരെക്കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.

പ്രതിയെയും കഞ്ചാവും തുടര്‍നടപടിക്കായി തിരൂര്‍ എക്സൈസ് റേഞ്ച് ഓഫിസില്‍ കൈമാറി. എക്സൈസ് സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ പി. ജിജു ജോസ്, പ്രിവന്‍റിവ് ഓഫിസര്‍ സുനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. രാകേഷ്, ധനേഷ്, കെ. മുഹമ്മദ് അലി, ഡ്രൈവര്‍ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

 

Previous Post Next Post

Whatsapp news grup