താനൂർ: കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടയില്‍ കിണറിനരികിലെ കല്ലിളകി തലയില്‍ കല്ല് വീണ് രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. താനൂർ തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റില്‍നായ വീണത്. തുടര്‍ന്ന് താനൂര്‍ പൊലീസ് സ്റ്റേഷന്‍ വളണ്ടിയറും എമര്‍ജന്‍സി റസ്‌ക്യൂ ടീം അംഗവുമായ നിറമരുത്തൂര്‍ വള്ളി കാഞ്ഞിരം സ്വദേശി കാവുണ്ടപറമ്ബില്‍ നൗഷാദും (45) സംഘവുമാണ് നായയെ രക്ഷിക്കാന്‍ എത്തിയത്.
സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ കളരിപ്പടി ഫയര്‍ ഫോഴ്സിനെ വിളിച്ച്‌അറിയിച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും നായയെ രക്ഷിക്കാന്‍ നൗഷാദും ടീമും എത്തുകയായിരുന്നു. കിണറ്റില്‍ ഇറങ്ങി നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൗഷാദിന്റെ തലയില്‍ കിണറന്റെരികിലെ കല്ല് ഇളകി വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കു രണ്ട് മണിയോടെയാണ് സംഭവം. ഉടന്‍ തിരൂര്‍ ആശുപത്രിയിലും കോട്ടക്കല്‍ അല്‍മാസിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു.
താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നാളെ വള്ളിക്കാഞ്ഞിരം മസ്ജീദില്‍ കബറടക്കും, പിതാവ്: കാസിം, മാതാവ്: ആമിന, ഭാര്യ: ആയിഷ, മക്കള്‍: അന്‍ഷാദ്, അന്‍ഷിത.