തിരൂരങ്ങാടി: ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടയാൾ വഴിമധ്യേ ട്രെയിനിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ സ്വദേശി അനയം ചിറക്കൽ സൈദലവി (72) ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത ഇദ്ദേഹം ചെന്നൈയിൽ ഹോട്ടലിൽ പൊറോട്ട ജീവനക്കാരനാണ്. 22 ന് (വ്യാഴം) രാത്രി 8.10ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ പുറപ്പെട്ടതായിരുന്നു.
ഇന്നലെ രാവിലെ ഉപ്പയെ കൊണ്ടു പോകാൻ മകൻ താനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൽ പിതാവ് ഇല്ലാത്ത വിവരം അറിഞ്ഞത്. ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സേലത്ത് ഗവ.ആശുപത്രിയിൽ മൃതദേഹം ഉള്ളതായി അറിഞ്ഞത്.
അന്വേഷണത്തിൽ സേലത്ത്ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചതിനെ തുടർന്ന് റയിൽവേ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. ഭാര്യ നഫീസ. മക്കൾ: കുഞ്ഞിമൊയ്ദീൻ, അനസ്, ഖൈറുന്നീസ, അബിദ, ജുമൈലത്ത്, ഫാത്തിമ.
