ആലത്തിയൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ പൊലീസിനു നേരെ കളിത്തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. തിരൂര്‍ ആലത്തിയൂര്‍ ആലിങ്ങലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കളിത്തോക്കുമായി നടന്ന യുവാവ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവിനെ സിഐ അടങ്ങുന്ന സംഘം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.


പൊന്നാനി സ്വദേശിയായ അബ്ദുറഹ്മാനൊപ്പം ആലിങ്ങലില്‍ ബൈക്കിലെത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രികനാണ് ഇയാളെ കുറിച്ച് തിരൂര്‍ പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് സി ഐ ജിജോയും മൂന്നു പൊലീസുകാരും സംഭവസ്ഥലത്തേക്ക് എത്തി. പൊലീസെത്തിയതോടെ അരയില്‍ നിന്ന് കളിത്തോക്ക് പുറത്തെടുത്ത യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമമുണ്ടായി. പൊലീസ് ആ നീക്കവും തടഞ്ഞു.

തുടര്‍ന്ന് ആലത്തിയൂര്‍ റോഡിലേക്ക് നടന്നു നീങ്ങിയ യുവാവിനെ സിഐയും സംഘവും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. കയ്യിലുള്ളത് കളിത്തോക്കാണെന്ന് ഇതിനിടെ പൊലീസിന് മനസ്സിലായിരുന്നു. ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തുന്നതിനിടെ തോക്ക് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. മാനസിക രോഗത്തിന് ചികിത്സയിലുള്ളയാളാണ് യുവാവെന്ന് സി ഐ ജിജോ പ്രതികരിച്ചു. ചമ്രവട്ടം ജങ്ഷനില്‍ നിന്ന ഇയാള്‍ പൊന്നാനിയില്‍ നിന്ന് കൂട്ടായിയിലേക്ക് പോകുകയായിരുന്ന അബ്ദുറഹ്മാന്റെ ബൈക്കില്‍ കയറുകയായിരുന്നു. ബൈക്ക് യാത്രക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അബ്ദുറഹ്മാന്‍ ആളെ ആലിങ്ങലില്‍ ഇറക്കി. അബ്ദുറഹ്മാന്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്നാണ് പൊലീസ് എത്തിയത്.

Previous Post Next Post

Whatsapp news grup