മലപ്പുറം: പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിരത്തുകളിലെ പരിശോധനയ്ക്ക് പുറമെ സ്‌കൂളുകളില്‍ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളില്‍ 15 വാഹനങ്ങള്‍ക്കെതിരെ വിവിധ അപാകതകള്‍ക്ക് നടപടിയെടുത്തിരുന്നു. തുടര്‍ന്നാണ് ആര്‍.ടി.ഒ സി.വി.എം. ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്.


വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതര്‍. അപാകത കണ്ടെത്തിയ സ്‌കൂള്‍ ബസിന്റെ വാഹന ഉടമ എന്ന നിലയില്‍ പ്രധാന അദ്ധ്യാപകര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്യും.


ഇന്നലെ 300 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഡോര്‍ ദ്രവിച്ചതും സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തതുമായ മലപ്പുറത്തെ ഒരുസ്‌കൂള്‍ വാഹനത്തിന് ബ്രേക്ക് ഉള്‍പ്പെടെയുള്ളതില്‍ അപാകത കണ്ടെത്തി. തിരൂരങ്ങാടിയിലെ ഒരുസ്‌കൂള്‍ വാഹനത്തിന്റെയും ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദ് ചെയ്തു. ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോയ രണ്ട് സ്‌കൂള്‍ ബസിനെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 13 വാഹനങ്ങള്‍ക്കെതിരെയും പെര്‍മിറ്റില്ലാത്ത അഞ്ച് വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷ്വറന്‍സ് ഇല്ലാത്ത രണ്ട് വാഹനങ്ങള്‍ക്കെതിരെയും അടക്കം 26 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കുട്ടികളെ കുത്തിനിറച്ച്‌ കൊണ്ടുപോയ ഒരു പ്രൈവറ്റ് വാഹനത്തിനെതിരെയും കേസെടുത്തു.


ജില്ല ആര്‍.ടി.ഒ സി.വി.എം ഷരീഫിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ആര്‍.ടി.ഒ ഓഫീസിലെയും തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്ബൂര്‍ എന്നീ സബ് ഓഫീസുകളിലെയും എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയത്. എന്‍ഫോഴ്സ്‌മെന്റ് എം.വി.ഐ. പി.കെ.മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആര്‍.ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകളിലെത്തി സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്.


ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന തുടര്‍ന്നും കര്‍ശനമായി തുടരും. സ്‌കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങള്‍ സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട്ട് ഫെസിലിറ്റേഷന്‍ കമ്മിറ്റി നിരീക്ഷണം നടത്തണം.കുട്ടികളെ കുത്തിനിറച്ചു വരുന്നതും മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ആര്‍.ടി.ഒ ഓഫീസില്‍ അറിയിക്കണം

സി.വി.എം ഷരീഫ് , 

ആര്‍.ടി.ഒ

Previous Post Next Post

Whatsapp news grup