തിരൂര്‍: തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് 1000 രൂപ കൈക്കൂലിപ്പണം പിടികൂടി.
ചെറിയമുണ്ടം വാണിയന്നൂര്‍ സ്വദേശി ഗിരീഷ്‌കുമാറിന്റെ പരാതി പ്രകാരമാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്.
പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ അടുത്ത മേയില്‍ വിരമിക്കാനിരിക്കുന്ന ജീവനക്കാരനാണ്.
ഭൂമിയുടെ ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓൺലൈനായാണ് ഗിരീഷ് അപേക്ഷ സമർപ്പിച്ചത്. വിജിലൻസ് സിഐമാരായ ജ്യോതീന്ദ്രകുമാർ,വിനോദ്, ജിംസ്റ്റൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.