താനൂര്‍ ഹാര്‍ബറിന്റെ രണ്ടാം ഘട്ട പ്രവൃത്തികള്‍ വേഗത്തില്‍ തുടങ്ങുന്നതിന് നടപടികളാകുന്നു. ഇതിനായി 13 കോടിയുടെ പദ്ധതി പ്രവൃത്തിയ്ക്കായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ ബോട്ട് ജെട്ടികള്‍, ലേലപ്പുര, കോള്‍ഡ് സ്റ്റോറേജ് സംവിധാനം, ഗൈറ്റ് ഹൗസ്, വല നെയ്യല്‍ കേന്ദ്രം, എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്യാന്‍ മെക്കാനിക് സൗകര്യം, കിണര്‍, ശുദ്ധജല ടാങ്ക്, ടോയ്ലറ്റ് കോംപ്ലക്സ്, ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രം, എഞ്ചിന്‍ അനുബന്ധ ഉപകരണങ്ങളുടെയും വലകളുടെയും സംരക്ഷണത്തിനായി ഹാര്‍ബറില്‍ ചുറ്റുമതില്‍, സി.സി.ടി.വി സംവിധാനം, മത്സ്യത്തൊഴിലാളി സഹകരണ സംഘം കാന്റീന്‍, ശുദ്ധജല ലഭ്യതയ്ക്കായി ആറോ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഹാര്‍ബര്‍ പ്രവൃത്തിയുടെ രണ്ടാംഘട്ടത്തില്‍ സജ്ജീകരിക്കും.


കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനാകും. ഏറ്റവും നൂതനമായ ടെക്നോളജി കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തിനായി ഉപയോഗിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.  ഹാര്‍ബറില്‍ തന്നെ എഞ്ചിന്‍ റിപ്പയിംഗ് സംവിധാനം വരുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കത് ഏറെ സഹായകരമാകും. നിലവിലുള്ള ഹാര്‍ബറിന് പുറമെ വലിയ ഹാര്‍ബര്‍ കൂടി വരുന്നതോടെ കൂടുതല്‍ സൗകര്യങ്ങളാകും. എഞ്ചിന്‍ അനുബന്ധ ഉപകരണങ്ങളുടെയും വലകളുടെയും സംരക്ഷണത്തിനായി ഹാര്‍ബറില്‍ ചുറ്റുമതില്‍ കെട്ടും. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് സി.സി.ടി.വി സംവിധാനം ഒരുക്കുക.  എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ആറോ പ്ലാന്റും സ്ഥാപിക്കും.


താനൂര്‍ ദേവധാര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാലയ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാമത്തെ പദ്ധതിക്കായി അഞ്ച് കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്. ഇതോടെ ഹൈസ്‌കൂള്‍ ക്ലാസ്മുറികള്‍ ഒരൊറ്റ കെട്ടിടത്തിലാകും. ഗ്രൗണ്ട് നിര്‍മ്മാണത്തിന് രണ്ട് കോടി രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കും. പ്രൈമറി വിഭാഗം കെട്ടിട നിര്‍മ്മാണത്തിനും നടപടികളാരംഭിച്ചിട്ടുണ്ട്. ചീരാന്‍കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാനും നടപടിയാരംഭിച്ചു. ഒഴൂരില്‍ കൃഷിഭവന് 30 ലക്ഷം രൂപയും  ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരില്‍ ആരോഗ്യ ഉപകേന്ദ്രത്തിനായി 30 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതായും മന്ത്രി അറിയിച്ചു

Previous Post Next Post

Whatsapp news grup