താനൂർ: തീരദേശ മേഖലയില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി 186.52 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍ കാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. താനൂര്‍ കുടിവെള്ള പദ്ധതിയ്ക്കായുള്ള ടാങ്കിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായതായും താനാളൂരില്‍ മൂന്നരക്കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതി ടാങ്ക് നിര്‍മ്മാണ പ്രവൃത്തി ആദ്യഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.


താനൂര്‍ മണ്ഡലത്തിലെ ഉയര്‍ന്ന മേഖലകളിലും തീരദേശ മേഖലയിലും ശുദ്ധജല ക്ഷാമം നേരിടുന്ന സാഹചര്യമുള്ളതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിനായി നടപടികള്‍ കാര്യക്ഷമമായി തുടരുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 26558 കണക്ഷനുകള്‍ നല്‍കും. ഇനിയും ആവശ്യമുള്ളവര്‍ അപേക്ഷിക്കുന്നമുറയ്ക്ക് വീണ്ടും കണക്ഷന്‍ നല്‍കും. ഭാവിയില്‍ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനാകുന്ന വിധത്തില്‍  അടുത്ത 50 വര്‍ഷത്തേക്കുള്ള പദ്ധതിയാണ് ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  താനാളൂരില്‍ പദ്ധതിയോടനുബന്ധിച്ച്  5420 കണക്ഷനുകള്‍ പ്രത്യേകമായും നല്‍കും. പൂര്‍ണമായും ശുദ്ധജലം ലഭിക്കുന്ന മണ്ഡലമായി താനൂരിനെ മാറ്റുകയാണ് ലക്ഷ്യം.

തീരദേശമേഖലയിലുള്ളവര്‍ക്ക് ശുദ്ധജലം ലഭ്യമാകാത്ത പ്രശ്നം ഒരു വര്‍ഷത്തിനകം പരിഹരിക്കാനാണ് നടപടികള്‍ തുടരുന്നത്.

താനൂര്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിക്കായി 71 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം എല്ലാവീടുകളിലേക്കും വിദ്യാലയങ്ങളിലേക്കും കുടിവെള്ളം നല്‍കും. ബി.പിഎല്‍ കുടുംബങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. അതിനാല്‍ കുടിവെള്ള പദ്ധതിയുടെ വിജയത്തിനായി പഞ്ചായത്തുകളും ജനങ്ങളും ഉദ്യോഗസ്ഥരും പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Previous Post Next Post

Whatsapp news grup