തിരൂര്‍: തിരൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ താഴെപ്പാലത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടാകണേ

എന്ന പ്രാര്‍ത്ഥനയിലാണ് തിരൂര്‍ നിവാസികള്‍. ഗതാഗത കുരുക്ക് രൂക്ഷമായ തിരൂര്‍ പട്ടണത്തില്‍ താഴെപ്പാലത്ത് 44 കോടിരൂപ ചെലവില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കുറുക്കോളി മൊയ്തീന്‍ എം.ല്‍.എ അറിയിച്ചിരുന്നു. അതിനാല്‍ കാലങ്ങളായുള്ള ആവശ്യം പൂവണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. താഴെപ്പാലം സെന്റ് മേരിസ് ചര്‍ച്ച്‌ മുതല്‍ രാജീവ് ഗാന്ധി സ്റ്റേഡിയം വരെ നിര്‍മിക്കുന്ന പുതിയ പദ്ധതിക്കാണ് ഇതുവരെ അംഗീകാരം ലഭിച്ചത്. എന്നാല്‍ റോഡിന്റെ വീതി കൂട്ടി ഒരു വശത്ത് പൂങ്ങോട്ടുകുളം വരെയും മറുവശത്ത് സ്റ്റേഡിയത്തിന് അപ്പുറം വരെയും നീട്ടണമെന്ന നാട്ടുകാരുടെ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.ല്‍.എ പറഞ്ഞു.

ചമ്രവട്ടം പാലം തുറന്നതിന് ശേഷം ദീര്‍ഘ ദൂര യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തിരൂര്‍ വഴിയാണ് കടന്നു പോകുന്നത്. ഇതും ഇവിടെ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 44 കോടിരൂപയുടെ നിലവിലെ പദ്ധതിയ്ക്കായി ആര്‍.ബി.ഡി.സിക്കാണ് രൂപരേഖ തയ്യാറാക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

പണിത പാലങ്ങള്‍ നോക്കുകുത്തി

തിരൂര്‍ നഗരത്തില്‍ നിലവില്‍ സിറ്റി ജംഗ്ഷനില്‍ റെയില്‍വേ മേല്‍പ്പാലവും താഴെപാലത്തു തന്നെ ഉള്ള ഒരു മേല്‍പ്പാലവും പണി പൂര്‍ത്തിയാക്കിയെങ്കിലും ഭരണ വടംവലി കാരണം ഇതുവരെ ഗതാഗതത്തിന് അനുമതി നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി നോക്കുകുത്തികളായി രണ്ടു മേല്‍പ്പാലങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഈ പാലമെങ്കിലും നിര്‍മ്മാണം കഴിഞ്ഞ് ഉപകാരപ്രദമാകുന്ന വിശ്വാസത്തിലാണ് തിരൂര്‍ നിവാസികള്‍.


Previous Post Next Post

Whatsapp news grup