സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു. ഇന്നു മുതൽ (ജനുവരി 27) സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റേഷന്‍ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ക്കു നിലവില്‍ യാതൊരു തകരാറുകളും ഇല്ലെന്നും റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.