കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താം.

മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സർക്കാർ തീരുമാനം.

സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഏതെല്ലാം തരത്തില്‍ മാറ്റം വരുത്താമെന്ന കാര്യത്തില്‍ സംസ്ഥന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും തീരുമാനമെടുക്കാം.

കോവിഡ് മഹാമാരിയെ നേരിടാൻ 2020 മാർച്ച് 24നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാർക്ക് മാസ്‌ക് നിർബന്ധമാക്കിയിരുന്നത്.


Previous Post Next Post

Whatsapp news grup