മലപ്പുറം: അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരായ പെണ്‍കുട്ടികളെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍, പൊലീസിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടികള്‍. പ്രതി ഇബ്രാഹിം ഷബീര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍, പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്നും പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായെന്നും പെണ്‍കുട്ടികള്‍ പ്രതികരിച്ചു

സംഭവസമയത്ത്, തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച്‌ ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും എന്നാല്‍, താന്‍ പറഞ്ഞത് പൂര്‍ണ്ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പരാതിക്കാരിയായ അസ്‌ന ആരോപിച്ചു. പൊലീസില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും 'നിങ്ങള്‍ നോക്കി ഓടിക്കണ്ടേ' എന്നാണ് പരാതി നല്‍കാനെത്തിയപ്പോള്‍, പൊലീസ് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. 'കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍, തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. വീട്ടിലെത്തിയ ശേഷമാണ് ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷബീറെന്ന് അറിഞ്ഞത്. നാട്ടുകാരാണ് ഒത്തുതീര്‍പ്പിന് ആദ്യം ശ്രമിച്ചത്. എന്നാല്‍, പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു,' അസ്‌ന പറഞ്ഞു.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. തെളിവായി വീഡിയോ നല്‍കിയിട്ടും നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയതെന്നും നടുറോഡില്‍ വെച്ച്‌ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും, പൊലീസ് നിസാരമായാണ് കാണുന്നതെന്നും അസ്‌ന പറഞ്ഞു. ഒത്തുതീര്‍പ്പിനാണ് ശ്രമം നടക്കുന്നതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു

ഈ മാസം 16നാണ് സംഭവം നടന്നത്. തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീര്‍ പരപ്പനങ്ങാടി സ്വദേശിനികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവരെ നടുറോഡില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം, വാഹനമോടിച്ചിരുന്ന അസ്‌നയുടെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നടുറോഡില്‍ വെച്ച്‌ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഇബ്രാഹിം, അവിടെനിന്നും കടന്നു കളയുകയായിരുന്നു.


Previous Post Next Post

Whatsapp news grup