കോഴിക്കോട്: റിഫ മെഹ്‌നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം റിഫയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിക്കും. ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നത് ഉൾപ്പടെ പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് ലാബിലാണ് രാസപരിശോധന നടക്കുക.
മകളുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതറ്റം വരെയും പോകുമെന്ന് റിഫയുടെ മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പൊലിസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.
മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സങ്കീർണതകൾ പരിശോധിച്ച ശേഷമായിരിക്കും മെഹനാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളു വെന്നാണ് സൂചന ഇന്നലെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നു.
