പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിൽ വന്‍ ലഹരിവേട്ട. 10 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൊലീസ് പിടിയിലായി. ആന്ധ്രയില്‍ നിന്ന് ലഹരി എത്തിക്കുന്ന സംഘമാണ് പൊലീസിന്റെ വലയിലായത്.
ലഹരി ഉപയോഗിക്കുന്നവരെയും മറിച്ച് വില്‍ക്കുന്നവരെയുമായിരുന്നു ഇതുവരെ പൊലീസിന് പിടികൂടാനായത്. മലപ്പുറത്ത് നിന്നും ഇപ്പോള്‍ പിടികൂടിയ രണ്ട് പേര്‍ക്ക് ലഹരിമരുന്നിന്റെ ഉറവിടം, സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാമെന്ന ധാരണയിലാണ് പൊലീസ്. കണ്ണൂര്‍ വയ്യാട്ട്പറമ്ബ് മഠത്തില്‍ അനന്തുബാബു, താനൂര്‍ നമ്ബീശന്‍ റോഡ് സ്വദേശി അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം, പാടേരു എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കലാണ് ഇവരുടെ ജോലി. ട്രെയിന്‍ മാര്‍ഗമാണ് ലഹരിമരുന്ന് എത്തിക്കുക.
സാധാരണ ലഗേജ് പോലെ ട്രോളി ബാഗുകളിലാക്കി കഞ്ചാവ് കൈമാറുന്നതാണ് സംഘത്തിന്‍റെ രീതി. ഇരുവരും മുന്‍പ് പലവട്ടം ഇവര്‍ കഞ്ചാവ് കൈമാറിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഏജന്‍റുമാരെ പിന്തുടര്‍ന്ന പൊലീസ് സംഘത്തിന് ഇവരെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് പിടിയിലായത്. അങ്ങാടിപ്പുറം വരെ ട്രെയിനിലെത്തി. അവിടുന്ന് ബസ് മാര്‍ഗം ഇവര്‍ പെരിന്തല്‍മണ്ണയില്‍ എത്തുകയായിരുന്നു. അടുത്തിടെയായി മലപ്പുറം ജില്ലയിലേക്ക് കഞ്ചാവിന്‍റെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
