തിരൂർ: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്രെയിനില്‍ നിന്നും ഇറങ്ങവേ ട്രാക്കിലേക്ക് വീണ യുവതിയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിനിലുള്ളവര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി കൃത്യമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.


കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി പുതുകുളങ്ങര ലിയാന ഫാത്തിമ, സഹോദരി ഹൈഫയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ കുടുംബസമേതം കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു. കുടിവെള്ളം വാങ്ങാന്‍ കുറ്റിപ്പുറം സ്റ്റേഷനിലിറങ്ങിയിരുന്ന അവര്‍ മൊബൈല്‍ഫോണ്‍ അവിടെ ഒരു കടയില്‍ വെച്ച്‌ മറന്നു.


തുടര്‍ന്ന് തിരൂരില്‍ ഇറങ്ങി മാവേലി എക്‌സ്പ്രസ്സില്‍ കയറി കുറ്റിപ്പുറത്ത് ഇറങ്ങി ഫോണ്‍ തിരികെയെടുക്കാന്‍ തീരുമാനിച്ചു. ഫാത്തിമ ലിയാനയും കുഞ്ഞും ആദ്യം ട്രെയിനില്‍ കയറി. ഉടനെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയായിരുന്നു. മറ്റു കുടുംബാംഗങ്ങള്‍ക്ക് കൂടെ കയറാനും കഴിഞ്ഞില്ല. ഇത് കണ്ട് പരിഭ്രമിച്ച ലിയാന ഫാത്തിമ കുഞ്ഞിനൊപ്പം ചാടിയിറങ്ങാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് രണ്ടു പേരും ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണത്.


അപകടം കണ്ട് പ്ലാറ്റ്‌ഫോമിലുള്ളവര്‍ പേടിച്ച്‌ ശബ്ദമുണ്ടാക്കിയതോടെ ട്രെയിന്‍ പോയിന്റ്‌സ് മാന്‍ ചുവന്ന കൊടി വീശി. യാത്രക്കാര്‍ ചങ്ങല വലിക്കുകയും ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതും കാരണം വലിയ അപകടം ഒഴിഞ്ഞ് പോയി. പിന്നീട് ആര്‍പിഎഫും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മാവേലി എക്‌സ്പ്രസ് ഇരുപത് മിനിറ്റോളം തിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.

Previous Post Next Post

Whatsapp news grup