തിരൂര്‍: മൂന്നാറിലേക്കടക്കം തിരൂര്‍ വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകളുമായി കെ.എസ്.ആര്‍.ടി.സി. വ്യാഴാഴ്ച മുതല്‍ തുടക്കമാവും ഗുരുവായൂര്‍, മൂന്നാര്‍, പത്തനംതിട്ട ഡിപ്പോകളാണ് പുതിയ സര്‍വിസുകളുമായി വരുന്നത്. മൂന്നാര്‍ ഡിപ്പോയുടെ സര്‍വിസ് മൂന്നാറില്‍നിന്ന് രാവിലെ 5:30ന് ആരംഭിക്കും. ഉച്ചയ്ക്ക് 1:30 ഓടെ കോഴിക്കോട് എത്തുന്ന ബസ് തിരിച്ച്‌ വൈകീട്ട് മൂന്നുമണിക്ക് ഇതേ റൂട്ടിലൂടെ മൂന്നാറിലേക്ക് പുറപ്പെടും. 


മൂന്നാറിലേക്ക് പുറപ്പെടുന്ന ഈ ബസ് വൈകീട്ട് 4:30ന് തിരൂരില്‍ എത്തും. മൂന്നാറില്‍ രാത്രി 11 മണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. മൂന്നാര്‍ ഭാഗത്തേക്ക് ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ സര്‍വിസ്. 291 രൂപയാണ് തിരൂര്‍-മൂന്നാര്‍ ടിക്കറ്റ് നിരക്ക്‌. മൂന്നാര്‍-കോഴിക്കോട് ബസിന് റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാണ്.

തിരൂര്‍ വഴിയുള്ള അഞ്ച് സര്‍വിസുകളില്‍ മൂന്നെണ്ണവും നടത്തുന്നത് ഗുരുവായൂര്‍ ഡിപ്പോയാണ്. കാസര്‍കോട്ടേക്ക് രണ്ട് സര്‍വിസും മാനന്തവാടിയിലേക്ക് ഒരു സര്‍വിസുമാണ് ഗുരുവായൂര്‍ ഡിപ്പോ നടത്തുന്നത്. മാനന്തവാടിയിലേക്കുള്ള സര്‍വിസ് ഗുരുവായൂരില്‍നിന്ന് വൈകീട്ട് 4:30ന് പുറപ്പെട്ട് പൊന്നാനി വഴി തിരൂരില്‍ ആറു മണിക്കും അവിടുന്ന് കോഴിക്കോട്, കുറ്റ്യാടി, തൊട്ടില്‍പ്പാലം, വെള്ളമുണ്ട വഴി മാനന്തവാടിയില്‍ രാത്രി 10 മണിക്കും എത്തിച്ചേരും. തിരിച്ച്‌ പിറ്റേന്ന് രാവിലെ 4:30ന് പുറപ്പെട്ട് എറണാകുളം ജെട്ടി വരെ സര്‍വിസ് നടത്തും. 

ഗുരുവായൂര്‍ ഡിപ്പോയുടെ മറ്റ് രണ്ട് സര്‍വിസുകള്‍ കാസര്‍കോട്ടേക്കാണ്. ഒന്ന് പുലര്‍ച്ചെ നാലിനും രണ്ടാമത്തേത് രാവിലെ 11നും ഗുരുവായൂരില്‍ നിന്ന് പുറപ്പെടും.തിരൂര്‍ വഴിയുള്ള അഞ്ചാമത്തെ സര്‍വിസ് പത്തനംതിട്ട ഡിപ്പോയുടെതാണ്. പത്തനംതിട്ടയില്‍നിന്ന് മാനന്തവാടി വരെയാണ് സര്‍വിസ്. രാവിലെ 6:30ന് പത്തനംതിട്ടയില്‍നിന്ന് ആരംഭിക്കുന്ന സര്‍വിസ് കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ, വൈറ്റില, കൊടുങ്ങലൂര്‍, ഗുരുവായൂര്‍, പൊന്നാനി വഴി ഉച്ചക്ക് രണ്ട് മണിയോടെ തിരൂരില്‍ എത്തും. പത്തനംതിട്ട -മാനന്തവാടി സര്‍വിസിന് റിസര്‍വേഷന്‍ സൗകര്യം ഉടന്‍ ആരംഭിക്കും.

Previous Post Next Post

Whatsapp news grup