മലപ്പുറം: പൊലീസ് ഓഫിസർമാരായി ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയ സംഘത്തിലെ 3 പേർ മലപ്പുറം പൊലീസിന്റെ പിടിയിൽ. നവംബർ 26ന് കോഡൂരിൽ വച്ചാണ് പണം തട്ടിയത്. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്തഫ (24), മങ്കട വെള്ളില സ്വദേശി മുരിങ്ങാപറമ്പിൽ ബിജേഷ് (28) എന്നിവരെയാണ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
4 വാഹനങ്ങളിലായി പൊലീസ് വേഷത്തിലെത്തിയ പ്രതികൾ കുഴൽപണം കടത്തുന്ന വാഹനം തടഞ്ഞുനിർത്തി വാഹനം സഹിതം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷിനെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടുന്നതിന്റെ 2 ദിവസം മുൻപ് ഇതിനായി പ്രത്യേക പരിശീലനം നടത്തിയതായി പ്രതികൾ പൊലീസിനോടു പറഞ്ഞു.
കവർച്ചയ്ക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉൾപ്പെടെയുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം നിലമ്പൂരിൽ വച്ചാണു പണം പങ്കുവച്ചത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.