കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന് ഒരു കോടി മൂന്നു ലക്ഷം രൂപ(5,06,514 ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ ദുബായ് കോടതി. വാഹനാപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഹ്മാന് ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്  നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. 2019 ഓഗസ്റ്റ് 22ന് ഫുജൈറയിലെ മസാഫിയില്‍വെച്ചാണ് അബ്ദുല്‍ റഹ്മാന് ഗുരുതര പരിക്കേറ്റത്. 


നിര്‍ത്തിയിട്ട വാഹനത്തില്‍ ഇരിക്കുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍. മറ്റൊരു വാഹനം നിയന്ത്രണം തെറ്റി ഇദ്ദേഹത്തിന്‍റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ്മാന്‍ തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. കുറ്റിപ്പുറം സ്വദേശി അബ്ദുറഹിമാന്  അപകടം പറ്റിയത് എതിര്‍ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 3000 ദിര്‍ഹം പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. 


തുടര്‍ന്ന് ഭീമമായ ചികിത്സാച്ചെലവ് ഉണ്ടായതിനെ തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ഈ അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പൊലീസ് റിപ്പോര്‍ട്ടുകളും ശേഖരിച്ച്‌ അബ്ദുല്‍ റഹ്മാന്‍ കോടതിയെ സമീപിച്ചത്.


 ഈ കേസില്‍ അബ്ദുല്‍ റഹ്മാന് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബായ് കോടതിയില്‍ സിവില്‍ കേസ് നല്‍കി. മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ തെറ്റ് എതിര്‍ ഡ്രൈവറുടെ ഭാഗത്താണെന്നും അബ്ദുല്‍ റഹ്മാന് സാരമായ പരിക്കേറ്റതായും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് അതോറിറ്റി വിധിച്ച തുക തന്നെ നല്‍കണമെന്നും കോടതി വിധിച്ചു.

Previous Post Next Post

Whatsapp news grup