മിസ്ഡ് കോളില്‍ കുരുക്കി ഫസീല, നേരില്‍ കാണണമെന്ന് പറഞ്ഞു; കാറില്‍വെച്ച് വീഡിയോ പകര്‍ത്തി

കോട്ടയ്ക്കല്‍: കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴംഗ സംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശിനി ഫസീല(45), തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി അബ്ദുള്‍ അസീം(28), കൊണ്ടോട്ടി പുളിക്കല്‍ സ്വദേശികളായ അബ്ദുള് റഷീദ്(36), നിസാമുദ്ദീന്‍(24), മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്(30), കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്(32), നസ്‌റുദ്ദീന്‍(30) എന്നിവരെയാണ് കോട്ടയ്ക്കല്‍ പോലീസ് പിടികൂടിയത്.

മലപ്പുറം എസ്.പി. സുജിത് ദാസിന് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുന്‍പ് പരാതിക്കാരന്റെ ഫോണിലേയ്ക്ക് വന്ന മിസ് കോളിലൂടെയാണ് ഒന്നാം പ്രതിയായ ഫസീലയുമായി പരാതിക്കാരന്‍ പരിചയത്തിലാകുന്നത്. ഫസീല നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 12- ന് പരാതിക്കാരന്‍ കാറില്‍ കോട്ടയ്ക്കലില്‍ എത്തുകയായിരുന്നു. വാഹനത്തില്‍ കയറിയ ഫസീല കോഴിച്ചെനയിലുള്ള പോലീസ് ഡംപിങ് യാര്‍ഡിന് സമീപമെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

കാര്‍ നിര്‍ത്തിയ ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് വരികയായിരുന്ന നാലു പേര്‍ അതിക്രമിച്ച് കയറി പരാതിക്കാരനെ കാറിന്റെ പിന്‍സീറ്റിലേയ്ക്ക് ഇരുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്  ഫസീലയുമായുള്ള അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വിലപേശലിലൂടെ തുക 50,000 ആയി കുറച്ചു. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്കി.

പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് സംഘത്തെ പോലീസ് പിടികൂടിയത്. കാറിനുള്ളില്‍ വെച്ച് പ്രതികള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ രണ്ടാം പ്രതിയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

എസ്.പി. സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍ സാഫ് എന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഡി.വൈ.എസ്.പി. പ്രദീപ് കുമാര്‍, കോട്ടയ്ക്കല്‍ സ്റ്റേഷന്‍ ഇന്‌സ്‌പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ. മാരായ വിവേക്, എം. ഗിരീഷ്, സി.പി.ഒ. മാരായ സൂരജ്, ശരണ്‍ കുമാര്‍, സുരാജ്, ആദര്‍ശ്, നിതീഷ, ഷമീറ എന്നിവരാണ് പ്രതികളെ പിടികൂടിയത്

Previous Post Next Post

Whatsapp news grup