തൃശൂര്‍: കോഴിക്കോട് വെള്ളിമാടുകുന്നിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയോടി. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതി ഇറങ്ങിയോടിയത്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ഫെബിന്‍ റാഫി ആണ് രക്ഷപെട്ടത്. മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാകാന്‍ കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെയാണ് ഫെബിന്‍ ഓടി രക്ഷപെട്ടത്. ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊക്സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ടോം തോമസും ഫെബിന്‍ റാഫിയും ചേര്‍ന്ന് ഫ്രഷാകാമെന്ന് പറഞ്ഞാണ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ട്രെയിനില്‍ ബാംഗ്ലൂരിലെത്തിയ പെണ്‍കുട്ടികള്‍ അവിടെ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്. ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

റിപ്പബ്ലിക്ക് ഡേയായ 26ന് വൈകിട്ട് ഗേള്‍സ് ഹോമില്‍നിന്നു പുറത്തുകടന്ന 6 പെണ്‍കുട്ടികള്‍ പാലക്കാടുനിന്നും ട്രെയിന്‍ മാര്‍ഗം ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ എത്തി. അവിടെവച്ചാണ് ടോം തോമസിനെയും ഫെബിന്‍ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്ന് 'ഫ്രഷ് ആകാമെന്ന്' പറഞ്ഞ് മടിവാളയിലെ ഫ്ലാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിക്കുകയായിരുന്നു. കുട്ടികള്‍ സമ്മതിച്ചതോടെ അവരെ ബസില്‍ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിന്‍ റാഫിയും ബൈക്കില്‍ പുറകേ പോയി. പെണ്‍കുട്ടികളെ ഫ്ലാറ്റില്‍ എത്തിച്ചശേഷം പുറത്തേക്ക് പോയ ഇവര്‍ മദ്യവും ഭക്ഷണവുമായാണ് തിരിച്ചെത്തിയത്.

പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നു പൊലീസ് പറയുന്നു. യുവാക്കള്‍ക്കൊപ്പം മദ്യപിച്ച്‌ സ്വബോധമില്ലാതെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ടോം തോമസും ഫെബിന്‍ റാഫിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മറ്റു പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

പൊലീസ് എത്തുമ്ബോഴേക്കും 5 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബസ് മാര്‍ഗം നിലമ്ബൂര്‍ എടക്കരയില്‍ എത്തിയപ്പോഴാണ് 4 പെണ്‍കുട്ടികളെ പിടികൂടിയത്. ഒരു പെണ്‍കുട്ടിയെ പിന്നീട് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസില്‍ മാണ്ഡ്യയില്‍ വച്ചു കണ്ടെത്തി. എടക്കരയില്‍ പിടിയിലായ 4 പെണ്‍കുട്ടികളെ ഇന്നലെ വൈകിട്ടും കര്‍ണാടകയില്‍ പിടിയിലായ പെണ്‍കുട്ടികളെയും ടോം തോമസ്, ഫെബിന്‍ റാഫി എന്നിവരെയും ഇന്നു പുലര്‍ച്ചെയും കോഴിക്കോട്ടെത്തിച്ചു.


Previous Post Next Post

Whatsapp news grup