പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പോലീസ് പിടിയിൽ. ആലപ്പുഴ മണ്ണാഞ്ചേരി മുല്ലയ്ക്കൽ വീട്ടിൽ അൻസിഫ്(30) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനു സമീപം പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെയും എസ്.ഐ. സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്.
അഞ്ഞൂറുരൂപയുടെ കെട്ടുകളാക്കിയാണ് പണംവെച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നു പാലക്കാട് വഴി ആലപ്പുഴയിലേക്കു പണവുമായി പോവുകയായിരുന്നു അൻസിഫ് എന്നാണു വിവരം. ഇയാളുടെ കാറിന് മുന്നിലെ ചില്ലിൽ ‘ഡോക്ടർ’ അടയാളം പതിപ്പിച്ചിരുന്നു. കാർ ആരുടേതാണ്, പണത്തിന്റെ ഉറവിടമേതാണ് തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
പണം പോലീസ് കോടതിയിൽ ഹാജരാക്കും. ഉറവിടംസംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ നടപടിക്രമങ്ങൾക്കുശേഷം പണം തിരികെ ലഭിക്കും. സംഭവത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) ആദായനികുതി വിഭാഗത്തിനും റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ. പറഞ്ഞു.