കോട്ടയ്ക്കൽ : കോഴിച്ചെനയിൽ ദേശീയപാതയ്ക്കരികിൽ കുന്നുകൂടിക്കിടക്കുന്ന തൊണ്ടിവാഹനങ്ങൾ ആക്രിവിലയ്ക്ക് ലേലംചെയ്യാനുള്ള നടപടി റവന്യൂവകുപ്പ് തുടങ്ങി അധികംവൈകാതെ ഇവ ലോറികയറിപ്പോകും. ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച ഉച്ചയോടെ റവന്യൂ ഉദ്യോഗസ്ഥസംഘം ഇവിടെയെത്തി തൊണ്ടിവാഹനങ്ങൾ തരംതിരിച്ചിടുന്ന ജോലി ആരംഭിച്ചു.
ക്രെയിനുപയോഗിച്ച് മൂന്നിടങ്ങളിലായാണ് ഇവ മാറ്റിയിടുന്നത്. വലിയ അളവിൽ കുന്നുകൂടിക്കിടക്കുന്ന വാഹനഭാഗങ്ങൾ ഒരേ കച്ചവടക്കാർതന്നെ വാങ്ങാൻ സാധ്യതയില്ലാത്തതിനാലാണ് അളവുകുറച്ച് മൂന്നുസെറ്റായി ഇടുന്നത്. തരംതിരിച്ച് മാറ്റിയിടുന്ന ജോലി രണ്ടോ മൂന്നോ ദിവസംകൊണ്ടേ പൂർത്തിയാകൂ എന്ന് തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ.സാദിഖ് പറഞ്ഞു.
വില നിശ്ചയിച്ചശേഷം ഇതിന്റെ റിപ്പോർട്ട് ആർ.ഡി.ഒ.യ്ക്ക് നൽകും.തുടർന്ന് സർക്കാരിന്റെ ഇ-കൊമേഴ്‌സ് കമ്പനിയായ എം.എസ്.ടി.സി.യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷമാണ് ലേലം നടത്തുക.