തിരൂരങ്ങാടി: മഴ ശക്തമായതോടെ നെൽവയലുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിൽ കർഷകർ. കൊയ്തെടുക്കാനാകാത്തവിധം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. തിരൂരങ്ങാടി നഗരസഭയിലുൾപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടം ദേവസ്വം പാടശേഖരത്തിലെ 50 ഏക്കറിലുള്ള കൊയ്ത്തിന് പാകമായ നെൽവയലിൽ വെള്ളംകയറി കൃഷി നശിച്ചു.


വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇത്തവണ കടക്കെണിയിലാകുന്ന സ്ഥിതിയുണ്ട്. കാർഷിക വായ്പക്ക് പുറമെ ആധാരവും സ്വർണവും പണയം വെച്ചാണ് കൃഷിയിറക്കിയത്. കൊയ്ത്ത് കഴിഞ്ഞാൽ വായ്പ തിരിച്ചടക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മഴയിൽ കൃഷി നശിച്ചതോടെ വരുമാനവും വായ്പ അടക്കാനുള്ളതും നഷ്ടമായതിന്റെ ആഘാതത്തിലാണ് കർഷകർ. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിന് കർഷകർ ശ്രമം നടത്തിയെങ്കിലും യന്ത്രം വയലിൽ ഇറക്കാനായില്ല. നനഞ്ഞ നെല്ലും വൈക്കോലും നശിക്കുന്ന സ്ഥിതിയാണ്.


വേനലിൽ വെള്ളത്തിന്റെ കുറവുകാരണം ഏറെ കഷ്ടപ്പെട്ടാണ് ഈ ഭാഗങ്ങളിൽ കൃഷി മുന്നോട്ടുപോയിരുന്നത്. കൃഷി നശിക്കുന്ന സ്ഥിതിയായതോടെ ദുരിതത്തിലാണു കർഷകർ. കണ്ണാടിത്തടത്തിൽ അയ്യപ്പൻ, ചന്ദനംപറമ്പത്ത് നാരായണൻ, മണ്ണേത്ത് കുട്ടൻ, കണ്ണാടിത്തടത്തിൽ ഷാജു, മാളിയേക്കൽ സൈതലവി, കെ.ടി. അപ്പു, മൂലത്തിൽ അബ്ദുറസാഖ്, യു.ടി. കുഞ്ഞൻ, നായരുവീട്ടിൽ കണ്ടൻകുട്ടി, പാലശ്ശേരി പാത്തുമ്മു തുടങ്ങിയവരുടെ നെൽക്കൃഷിക്കാണ് കണ്ണാടിത്തടം പാടശേഖരത്തിൽ നാശനഷ്ടമുണ്ടായത്.


കക്കാട്ട് സി.കെ. അബൂബക്കറിന്റെ അഞ്ചേക്കറിലെ എള്ളുകൃഷിയിലും വെള്ളം കയറി. തൃക്കുളം പള്ളിപ്പടി ഭാഗത്ത് മൂവായിരത്തോളം കുലച്ചവാഴകൾ കാറ്റിൽ മറിഞ്ഞുവീണു. തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ധാരാളം നാശ നഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Previous Post Next Post

Whatsapp news grup