തിരൂർ: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂര്‍ പൊലീസ് പിടികൂടി. തമിഴ്നാട് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് തിരൂരിലും പരിസരങ്ങളിലും വലിയ വിലയ്ക്ക് ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് സംഘത്തിന്റെ രീതി.
ചെമ്പ്ര സ്വദേശികളായ പറമ്ബാട്ട് ഷെഫീഖ് (32), തെയ്യത്തില്‍ മുഹമ്മദ് മുസ്തഫ (40), പുന്നയില്‍ മുബീന്‍ (28), തെക്കുംമുറി സ്വദേശി കൊടിയേരി പ്രജിത്ത് (31) എന്നിവരാണ് പിടിയിലായത്. ഷെഫീഖ് താമസിക്കുന്ന തുമരക്കാവിലെ വാടക വീട്ടില്‍ നിന്നും അമ്ബതോളം കഞ്ചാവ് പാക്കറ്റുകളും ഇലക്‌ട്രോണിക് തുലാസുകളും പൊലീസ് കണ്ടെടുത്തു.
തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ്കുട്ടി, ഉണ്ണിക്കുട്ടന്‍, ധനേഷ്‌കുമാര്‍, ഷിജിത്ത്, ആന്റണി, അക്ബര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ലഹരികടത്തിനെകുറിച്ച് കൂടുതല്‍ അന്വഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.