മസ്‌കത്ത്: സലാലയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒമാന്‍ പൗരന്‍ അറസ്റ്റില്‍. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീനാണ് (56) സലാലയില്‍ കൊലപ്പെട്ടത്. മെയ്തീനെ വെടിയേറ്റ നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരവും നിര്‍ത്തിവെച്ചിരുന്നു.
മൊയ്തീന്‍ ഇന്നലെ രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് പള്ളിയില്‍ എത്തിയതായിരുന്നു. അല്‍പ്പസമയത്തിന് ശേഷം പള്ളിയില്‍ എത്തിയ മറ്റൊരാളാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, അഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.