മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെ ആണ് ആത്‍മഹത്യ.

ഇന്നലെയാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ്ഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്‌ജില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ സാക്ഷി വിസ്‌താരം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു.

കേസില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ 14 സാക്ഷികളെ വിസ്‌തരിച്ചു. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്‌ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്‌ടര്‍, അധ്യാപകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബുധനാഴ്‌ച ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിന്നു.

പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. മാതാവ് ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് 60 കഴിഞ്ഞ കുട്ടന്‍ പീഡിപ്പിച്ചത്.


Previous Post Next Post

Whatsapp news grup