മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്‍റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എ.ബി.സി. മോട്ടോഴ്‌സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്.
റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് കാലുകള്‍ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടർന്നു. തലയ്ക്കും കൈയ്ക്കും പരിക്കുകളോടെ ഇയാളെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരിന്തല്മണ്ണ പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം യുവാവിനെ ചോദ്യം ചെയ്താലേ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നത് വ്യക്തമല്ല.