പാലക്കാട്: വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ പിടിയിലായി. ബെംഗലൂരു സ്വദേശിയായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരു കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ കൈയ്യില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയുടെ ഭാര്യയ്ക്ക് ഓസ്ട്രേലിയയില്‍ നഴ്‌സ് ജോലിയ്ക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്.

മൂന്ന് വര്‍ഷം മുമ്പാണ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ബിജു ജോണ്‍ സമീപിച്ചതെന്ന് ബിനോയ് പറയുന്നു. പാസ്പോര്‍ട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടെ രേഖകള്‍ അന്ന് തന്നെ നല്‍കിയിരുന്നു. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോള്‍ കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പറഞ്ഞു ബിജു ജോണ്‍ ഒഴിഞ്ഞുമാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയില്‍ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവില്‍ താന്‍ ചതിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ബിനോയ് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.ഇതേത്തുടര്‍ന്ന് വടക്കഞ്ചേരി സി. ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബംഗളുരുവിലെത്തി അന്വേഷണം നടത്തി.

പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനെയും ലിസമ്മയെയും കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബെംഗളുരു കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദേശ റിക്രൂട്ട്‌മെന്റിനായി സ്ഥാപനം നടത്തിയാണ് ഇവര്‍ നിരവധിപ്പേരെ കബളിപ്പിച്ചത്. കണ്ണുര്‍ സ്വദേശിനിയാണ് ലിസമ്മ ജോണ്‍. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Previous Post Next Post

Whatsapp news grup