പിന്നിൽ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനു കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. മെക്കാനിക്കുമാരായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ.പി. ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
2021 ഒക്‌ടോബർ ഏഴിനാണ് സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകിൽനിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുമ്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടിവന്നു. ഇൻസ്‌പെക്ടർ സി. ബാലൻ നൽകിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി.
സംഭവത്തിന്റെ തലേദിവസം ഈ ബസ് ഡിപ്പോയിലെ വർക്‌ഷോപ്പിലായിരുന്നു. ബസിന്റെ സ്‌പ്രിങ്‌സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാർജ്മാൻ മെക്കാനിക്കുകളോടു നിർദേശിച്ചു. മെക്കാനിക്കുകൾ അതനുസരിച്ച് പ്രവർത്തിച്ചെങ്കിലും ചാർജ്മാൻ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദേശം മെക്കാനിക്കുകൾക്കു നൽകുകയോ ചെയ്തില്ല. ബസിന്റെ സ്‌പ്രിങ്സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റിൽ രേഖപ്പെടുത്തിയില്ല. ഈ ബസിന്റെ ഒരു ടയർ ഊരി മറ്റൊരു ബസിനിടാൻ നിർദേശിച്ച ടയർ ഇൻസ്‌പെക്ടറും ബസ് എവിടെയെന്നോ ലോഗ്ഷീറ്റ് എവിടെയെന്നോ അന്വേഷിച്ചില്ല. ബസ് ഓടിച്ചുനോക്കി സർവീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്‌ചവരുത്തിയതായി അധികൃതർ കണ്ടെത്തി. ഇതിന്റെയൈല്ലാം അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.