കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 40 ലക്ഷം വിലമതിക്കുന്ന സ്വര്‍ണവുമായി എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍.

സംഭവം നടന്ന് ഒരുവര്‍ഷത്തിനുശേഷമാണ് തൃശൂര്‍ ചാലക്കുടി വേളുക്കര സ്വദേശി വാഴപ്പിള്ളി ജെയ്ന്‍ ജോസിനെ (32) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലുള്ള സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

2021 ഏപ്രില്‍ ഒന്നിന് പുലര്‍ച്ച കൊട്ടപ്പുറത്ത് സ്വര്‍ണം കടത്തിയെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോകുകയും സ്വര്‍ണവും മൊബൈല്‍ ഫോണും പണവും കവരുകയും പിന്നീട് വഴിയില്‍ ഇറക്കി വിടുകയായിരുന്നുമെന്നാണ് കേസ്. അഞ്ച് പ്രതികളെ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പിടികൂടിയിരുന്നു. കവര്‍ച്ചസംഘം വന്ന കാറും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്ന്‍ ജോസ് പിടിയിലായത്. തുടരന്വേഷണം നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Previous Post Next Post

Whatsapp news grup